Powered By Blogger

Saturday, October 8, 2011

മെഴുകുതിരിപോലെ ഒരമ്മ (ജെയിംസ്‌ വടക്കേക്കര, ഹൂസ്റ്റണ്‍)

കത്തിച്ചുവച്ച മെഴുകുതിരിക്കു മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ മുട്ടുകുത്തുമ്പോഴൊക്കെ അമ്മയുടെ മുഖം എനിക്ക്‌ ഓര്‍മ വരും. അമ്മ മരിച്ചിട്ട്‌ 18 വര്‍ഷം പിന്നിടുമ്പോഴും ആ സ്‌നേഹത്തിനെന്തൊരു ആഴം. എങ്ങ നെ വര്‍ണിക്കണമെന്ന്‌ എനിക്കറിയില്ല. അമ്മ ഒരു മെഴുകുതിരിപോലെ പ്രകാശിച്ചിരുന്നു എന്നുമാത്രം അറിയാം.

പ്രവാസജീവിതത്തിന്റെ തുടക്കത്തിലായിരുന്നു അമ്മ യെ നഷ്‌ടമായത്‌. അതിനാലാവണം അമ്മമാരുടെ സ്‌ നേഹം എനിക്ക്‌ എന്നും പ്രിയപ്പെട്ടതായിരുന്നു. സുഹൃത്തുക്കളുടെ വീട്ടില്‍ `അമ്മ' വന്നു എന്നറിഞ്ഞാല്‍ ഞാന്‍ അവിടെ എത്തുമായിരുന്നു. എന്റെയൊരു സുഹൃത്തിന്റെ വീട്ടില്‍ ഞാന്‍ അടിക്കടി പോയിരുന്നത്‌ അവന്റെ അ മ്മയെ കാണാനും സംസാരിക്കാനുമായിരുന്നു. അവന്‌ മോന്‍ ഉണ്ടായപ്പോള്‍മുതല്‍ അവരുടെയൊപ്പം അമ്മയുണ്ട്‌. മോനെ നോക്കുന്നതും വീട്ടില്‍ പാചകംചെയ്യുന്നതും എല്ലാം അമ്മയായിരുന്നു. ഒരിക്കല്‍ അവന്‍ പറഞ്ഞു: അമ്മയെ നാട്ടില്‍ വിടുകയാണ്‌. മോന്‍ സ്‌കൂ ളില്‍ പോയിത്തുടങ്ങി. ഇനി അമ്മയുടെ ആവശ്യമില്ല. അമ്മയുടെയൊപ്പം വിമാനത്താവളത്തില്‍ ചെല്ലണമെന്ന്‌ പറഞ്ഞതനുസരിച്ച്‌ ഞാനും ഭാര്യയുംകൂടി അവരുടെ വീട്ടിലെത്തി. പക്ഷേ, അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുഹൃത്തും ഭാര്യയും ജോലിക്കു പോയിരുന്നു. എനിക്കു ദേഷ്യം വന്നു. ഞാന്‍ അവനെ ഫോണില്‍ വിളിച്ചു. ``ഇന്നവധിയെടുത്താല്‍ അടുത്ത ആഴ്‌ച പാര്‍ട്ടിക്കു പോകാന്‍ അവധി കിട്ടില്ല. അതുകൊണ്ട്‌ നീ അമ്മയെ വിമാനംകയറ്റിവിട്ടാല്‍ മതി'' എന്നായിരുന്നു കിട്ടിയ മറുപടി. മകനെക്കുറിച്ചും മരുമകളെക്കുറിച്ചും ഒത്തിരിയേറെ നല്ല കാര്യങ്ങള്‍ അവിടെ എത്തുന്നിടംവരെ അമ്മ പറഞ്ഞുകൊണ്ടിരുന്നു. ``അമ്മയ്‌ക്ക്‌ ഒരു മകനല്ലേ ഉള്ളൂ. പിന്നെ എന്തിനാണ്‌ നാട്ടിലേക്ക്‌ പോകുന്നത്‌?'' ഞാന്‍ ചോദിച്ചു. `പാര്‍ക്കിന്‍സോണിസം' കാ രണം വിറക്കുന്ന കൈകള്‍കൊണ്ട്‌ ബാഗില്‍നിന്ന്‌ അമ്മ ഒരു തുണ്ടുപേപ്പര്‍ എടുത്ത്‌ എന്നെ കാണിച്ചു. അതു വായിച്ച ഞാന്‍ നടുങ്ങി. ചെന്നൈയിലുള്ള ഒരു വൃദ്ധമന്ദിരത്തിന്റെ അഡ്രസായിരുന്നു അത്‌. അമ്മയുടെ ക ണ്ണില്‍നിന്ന്‌ കണ്ണുനീര്‍ ഇറ്റുവീഴുന്നത്‌ ഞാന്‍ കണ്ടു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അമ്മ പറഞ്ഞു: ``എന്റെ മോന്‍ എന്നെ അവര്‍ക്കു കൊടുത്തു. പോകാതെ പറ്റില്ലല്ലോ.'' ബാഗില്‍ അടുക്കിവച്ചിരിക്കുന്ന കുറച്ചു ഡോളര്‍ കാണിച്ചുകൊണ്ട്‌ അമ്മ പറഞ്ഞു: ``അവന്റെ മോനെ നോക്കിയതിന്‌ എനിക്കു കിട്ടിയ കൂലിയാണിത്‌.'' വിറയാര്‍ന്ന കൈകള്‍കൊണ്ട്‌ ആ ബാഗും താങ്ങിപ്പിടിച്ച്‌ വീല്‍ചെയറുമായി വന്ന നീഗ്രോയുടെ പുറകെ നീങ്ങുമ്പോള്‍ ആ പാവം അമ്മ പറഞ്ഞു: ``പോട്ടെ മക്കളെ, നിങ്ങളെ ദൈവം അനുഗ്രഹിക്കും.''
ഇതൊന്നും പറയാതെ ഞാന്‍ സുഹൃത്തിനോട്‌ ചോദിച്ചു: ``അമ്മയെ ആരുടെ അടുത്തേക്കാണ്‌ വിട്ടത്‌?'' അവന്‍ പറഞ്ഞു: ``അമ്മയുടെ ആങ്ങളയുടെ വീട്ടിലേക്കാണ്‌.
പോകണമെന്ന്‌ അമ്മയ്‌ക്ക്‌ നിര്‍ബന്ധമായിരുന്നു.''

പ്രാര്‍ത്ഥനാ സമ്മേളനങ്ങളിലും ഇടവകയിലെ മറ്റു കാര്യങ്ങളിലും അവനും കുടുംബവും എന്നും മുന്നിലായിരുന്നു. എന്നിട്ടും സ്വന്തം അമ്മയോട്‌ ഇത്ര മനഃസാക്ഷിയില്ലാതെ എങ്ങനെ പെരുമാറാന്‍ കഴിയുന്നുവെന്ന്‌ ഞാന്‍ ചിന്തിച്ചു.

രണ്ടു വര്‍ഷം കഴിഞ്ഞ്‌ നാട്ടിലേക്കു പോകുന്ന സമയത്ത്‌ ഞാന്‍ അവനോട്‌ അമ്മയുടെ അഡ്രസ്‌ ചോദിച്ചു. ``അമ്മ ഇപ്പോള്‍ ഡല്‍ഹിയിലാണ്‌. നീ അവിടെവരെ പോകണ്ട കാര്യമില്ല'' എന്നായിരുന്നു മറുപടി. എന്തോ എനിക്കതത്ര വിശ്വാസമായില്ല. നാട്ടിലെത്തി അധികം താമസിയാതെ മദ്രാസിലെ ആ വൃദ്ധമന്ദിരം സന്ദര്‍ശിച്ചു. അവിടത്തെ അധികാരിയുടെ വാക്കുകള്‍ കൂടുതല്‍ കഠിനമായിരുന്നു. ``അമ്മ ആറുമാസം മുമ്പ്‌ മരിച്ചു. മകനെ അറിയിച്ചെങ്കിലും ആരും വന്നില്ല.''

എന്നെ വളരെയേറെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നിത്‌. സമൂഹത്തിന്റെ മുന്നില്‍ ആരൊക്കെ ആയാലും, തിരക്കുപിടിച്ച ജീവിതം എത്രതന്നെ ആസ്വദിക്കാന്‍ ശ്രമിച്ചാലും മനഃസാക്ഷിക്കു മുന്നില്‍ സത്യസന്ധരായി ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നില്ലെങ്കില്‍ നാം ന്യായവിധിക്ക്‌ അര്‍ഹരാകും എന്നത്‌ മറക്കരുത്‌. നമ്മെ നാമാക്കി മാറ്റാന്‍ ത്യാഗം സഹിച്ചവര്‍ ഇന്നത്തെ സ്വസ്ഥമായ ജീവിതത്തിന്‌ വിലങ്ങുതടിയായി തോന്നുന്നുണ്ടോ? എങ്കില്‍, മനഃസാക്ഷിയുടെ സ്വരം ശ്രവിക്കുവാനായി ഈശോ നിന്നെ വിളിക്കുന്നുണ്ട്‌. ലോകം മുഴുവന്‍ നേടിയാലും നമ്മില്‍ സ്‌നേഹമില്ലെങ്കില്‍ നാമൊന്നുമല്ല എന്ന അവിടുത്തെ ശബ്‌ദം ഹൃദയത്തില്‍ എപ്പോഴും മുഴങ്ങണം. ജീവിതത്തില്‍ നമ്മെ തേടിയെത്തുന്ന അംഗീകാരങ്ങളും പണവും പദവിയും സുഖസൗകര്യങ്ങളുമല്ല മറിച്ച്‌, ഓരോ ദിവസവും പ്രഭാതം മുതല്‍ പ്രദോഷംവരെ ചെയ്യുന്ന കൊച്ചുകൊച്ചു നന്മകളും സത്‌പ്രവൃത്തികളുമാണ്‌ നമ്മെ ശക്തരാക്കുന്നത്‌. പെറ്റമ്മയെപ്പോലും മുട്ടത്തോടുപോലെ എടുത്തുമാറ്റുന്ന ക്രൂരതകള്‍ ജീവിതത്തിന്റെ ഭാഗമാക്കാതിരിക്കുക. `അമ്മ' എന്ന പദത്തിന്റെ നന്മയും വിലയും ഈശോതന്നെ നമുക്ക്‌ ഏല്‌പിച്ചുതന്ന ഏറ്റവും വലിയ പുണ്യമാണ്‌. കുരിശില്‍ കിടന്നുകൊണ്ട്‌ തന്റെ അമ്മയെ പ്രിയശിഷ്യനു നല്‌കുമ്പോള്‍ മൂകമായ ഭാഷയില്‍ അവിടുന്നു പകര്‍ന്നുതന്ന ആ സ്‌നേഹത്തിന്റെ പാഠം നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ പതിയേണ്ടതാണ്‌. കഠിനപ്രയത്‌നം ചെയ്‌ത്‌, മാതാപിതാക്കള്‍ നമ്മെ വലിയവരാക്കി മാറ്റിയപ്പോള്‍, ഇന്നത്തെ പ്രൗഢിക്ക്‌ മാതാപിതാക്കള്‍ ചേരില്ല എന്നു ചിന്തിക്കാതിരിക്കുക. നമ്മുടെ മാതാപിതാക്കള്‍ ഇനി വൃദ്ധമന്ദിരങ്ങള്‍ തേടി പോകാതിരിക്കട്ടെ.

No comments:

Post a Comment